ഏലിയാമ്മയുടേയും വർഗീസിന്റെയും മരണം | ഒന്ന്



ഒന്ന്

നേരം വൈകിട്ട് ആറ് ആറേമുക്കാലായി കാണും. സോളിയും അനിയൻ പോളും ഇടവക പള്ളിയിലേക്ക് തിരക്കിട്ട് നടക്കുകയാണ്. പൊയ്കയിൽക്കാരുടെ പറമ്പിലൂടെയുള്ള ഇടവഴിയിലൂടെയായിരുന്നു അവരുടെ നടത്തം. ചീവീടും പാതിരാ പക്ഷികളും ഉണർന്നു തുടങ്ങുന്ന ആ നേരം കഴുത്തിൽ തൂക്കിയിട്ടിരുന്ന കാശുരൂപത്തിൽ മുറുകെ പിടിച്ച് അവർ വേഗത്തിൽ നടന്നു.

“നിനക്ക് പേടിയുണ്ടോടാ?”
സോളി അനിയനോട് ചോദിച്ചു.
എവ്ട്ന്ന് എനിക്കെങ്ങുമില്ലെന്ന് അവൻ പറഞ്ഞു. 

പെട്ടെന്ന് അവരുടെ നടപ്പുവഴിയുടെ അരികിലുള്ള കൊക്കോമരത്തിൽ നിന്നും മനുഷ്യനെന്ന് തോന്നിക്കുന്ന ജീവി തിടുക്കത്തിൽ ഊർന്നിറങ്ങിയതും കയ്യാണിയിലൂടെ ഓടിമറഞ്ഞതും ഒന്നിച്ചായിരുന്നു. മനുഷ്യനായാലെന്ത് ഇരുട്ടത്തുള്ള അവന്റെ നീക്കങ്ങൾ ഭയാനകമാണല്ലോ.

അടയ്ക്കാത്തോട് മേരിമാതാ പള്ളിയിൽ ഈസ്റ്ററിനോടുത്ത ആഴ്ചയിലെ ഇടവകാ ധ്യാനം നടക്കുകയായിരുന്നു. ഈ ഇടവക ഇതുവരെ കാണാത്ത അത്ഭുതം ഇന്നിവിടം ദർശിക്കുമെന്ന് ഫാ മാത്തായി വിശ്വാസികളോട് മൈക്കിലൂടെ വിളിച്ച് പറയുമ്പോൾ ആ നാട് അതുവരെ കാണാത്ത ക്രൂരകൃത്യം അന്നവിടെ നടക്കുമെന്ന് ദൈവത്തിന്റെ ദാസനായ ഫാ മത്തായിയോ അവിടെ ചേർന്ന അഭിഷിക്ത‍ര്‍ക്കോ വെളിപാടുണ്ടായിരുന്നില്ല. കർത്താവിന് സ്തോത്രം പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു. 'ആകയാൽ ദൈവത്തിന്റെ ആഗമനം അടുക്കയാൽ പരസ്പരം പൊറുത്തു കൊടുക്കുവിൻ' എന്ന് മാത്തായി അച്ചൻ വിശ്വാസികളോട് പറഞ്ഞപ്പോൾ സ്തുതിപ്പിന്റെ ശബ്ദം പള്ളിയെ ആകെ വിഴുങ്ങി.

ധ്യാനത്തിന്റെ അവസാന ദിവസമായിട്ടും പൊയ്കയിൽ ഏലിയാമ്മയുടേയും വ‍ര്‍ഗീസിന്റെയും അസാന്നിധ്യം പള്ളിയിലെത്തിയവരാരും ശ്രദ്ധിച്ചിരുന്നില്ല. വ‍ര്‍ഗീസേട്ടന്റെ വയ്യാഴിക അറിയുന്നവരാണ് ഇടവകക്കാ‍ര്‍. വാതം കാരണം നീരുവെച്ച കാലുമായി പള്ളിയിൽ പോകണ്ടെന്ന് ഏലിയാമ്മ ചേ‍ടത്തി വ‍ര്‍ഗീസേട്ടനോട് പറഞ്ഞിരുന്നുവെന്നാണ് അവരെ അവസാനം കണ്ട മരുമകൻ ഏലിയാസ് നാട്ടുകാരോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. പക്ഷേ ഏലിയാസിന്റെ ചില പെരുമാറ്റങ്ങൾ അയാളാണ് കുറ്റക്കാരനെന്ന നിഗമനത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത്. ചെമ്പിരിക്കയിൽ തെയ്യാമ്മയുടെ മൊഴിയാണ് ഇതിൽ പ്രധാനം.

അപകടകരമായ രീതിയിൽ ഒറ്റപ്പെട്ടുപോയ രണ്ടു പേരായിരുന്നു ഏലിയാമ്മയും വർഗീസും. ബന്ധുക്കളുണ്ടായിരുന്നിട്ടും അവർ തങ്ങളുടെ വീട്ടിൽ ഒതുങ്ങിക്കൂടി. മക്കളില്ലാത്തതിന്റെ വേദന മനസിനെ വലയ്ക്കുമ്പോഴൊക്കെ അവർ കർത്താവിൽ അഭയം കണ്ടെത്തി. അടയ്ക്കാത്തോട്ടിലെ പുതിയ വീട്ടിൽ താമസം തുടങ്ങുമ്പോൾ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ചാണ്ട് പിന്നിട്ടിരുന്നു. അപ്പോഴേക്കും ഏലിയാമ്മ മച്ചിയാണെന്ന് നാട്ടുകാരും വീട്ടുകാരും ഉറപ്പിച്ചു. പിള്ളേരില്ലാഞ്ഞിട്ടും വ‍ര്‍ഗീസ് എന്തിനാണിങ്ങനെ പിശുക്കുന്നതെന്ന് നാട്ടുകാ‍ര്‍ അടക്കം പറഞ്ഞു. ഇരുപതേക്ക‍ര്‍ തെങ്ങും തോപ്പിന്റെ ഒത്ത നടുക്കുണ്ടാക്കിയ ഇടത്തരം വീട്ടിൽ പിന്നെയും നാൽപ്പത്തഞ്ചാണ്ടുകൂടി അവ‍ര്‍ തികച്ചു. പത്ര കട്ടിങ് അനുസരിച്ച് കൊല്ലപ്പെടുമ്പോൾ വ‍ര്‍ഗീസിന് എഴുപത്തിയാറും ഏലിയാമ്മയ്ക്ക് എഴുപതുമായിരുന്നു പ്രായം.

പുലർച്ചെ വർഗീസിന്റെ വീട്ടിലെത്തിയ കറവക്കാരന്റെ ചോരകണ്ടുള്ള നിലവിളി കേട്ടാണ് നാട്ടുകാർ അവിടേക്ക് ഓടിയെത്തിയത്. ആദ്യമെത്തിയവരോരോരുത്തരും കേസിലെ സാക്ഷികളായി. പിന്നീട് ലോക്കൽ പോലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ക്രൂരതകൾക്ക് അതിലെ ആണുങ്ങളോരോരുത്തരും ഇരകളുമായി.

ഏലിയാസായിരുന്നു ദമ്പതികളുടെ ഏക ആശ്രയം. പറമ്പിലെ കാര്യങ്ങൾ നോക്കിനടത്താൻ അയാൾ പൊയ്കയിൽ വീട്ടിൽ വന്നുപോയിക്കൊണ്ടിരുന്നു. കൊലപാതകത്തിന്റെ തലേന്ന് ഏലിയാസിനെ സ്ഥലത്ത് കണ്ടവരുണ്ട്. പോരാഞ്ഞ് പിറ്റേന്ന് സ്ഥലത്തെത്തിയ ഏലിയാസിന്റെ ദുരൂഹമായ ഇടപെടലുകളും സംശയം വർദ്ധിപ്പിച്ചു. തെയ്യാമ്മയുടെ മൊഴി അതേക്കുറിച്ചായിരുന്നു.

സംഭവം നടന്ന് മൂന്നാം മാസമാണ് കൊച്ചിയിൽ പത്രപ്രവ‍ര്‍കനായ ആന്റൺ ഫിലിപ്പ് അവധിക്ക് അടയ്ക്കാത്തോട്ടിലെത്തുന്നത്. കൊലപാതകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞതും സാക്ഷികളോട് നേരിട്ട് കണ്ട് സംസാരിച്ചതുംവെച്ച് ആന്റൺ സംഭവത്തിന്റെ ഏകദേശ ചിത്രം മനസിൽ വരച്ചു. തെയ്യാമ്മ പറഞ്ഞ വിവരം അനുസരിച്ച് കൊലയാളി ഏലിയാസാണെന്ന് ഉറപ്പിക്കാം. എന്നാൽ മറ്റ് സാക്ഷികളുടെ വിവരണം അനുസരിച്ച് ഏലിയാസിനെ സംശയിക്കാൻ മാത്രമേ സാധിക്കൂ. കൊലയാളി അയാളാണെന്ന് ഉറപ്പിക്കുക വയ്യ. അതുവെച്ച് നോക്കുമ്പോൾ കേസിൽ രണ്ടാമതൊരു അന്വേഷണം വേണ്ടിവരുമെന്ന് ആന്റൺ ഫിലിപ്പിന് തോന്നി.

തുടരും…

Comments

Post a Comment

Popular posts from this blog

പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്

മോർച്ചറിയിലെ കളിക്കാർ

മല കയറുമ്പോൾ